Kerala
കൊച്ചി: പെരുമ്പാവൂർ അശമന്നൂരിലെ പെരിയാർവാലി കനാൽ അപകടത്തിൽ മരണം മൂന്നായി. മണർകാട് സ്വദേശി എമിൽ സുനിൽ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എമിൽ.
ചൊവ്വാഴ്ചയാണ് സംഭവം. പെരിയാൽവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെറുകുന്നം കെഎംപി നഴ്സിംഗ് കോളജിലെ ആറു വിദ്യാർഥികളാണ് സ്ഥലത്തെത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങുകയായിരുന്നു.
ഷട്ടർ തുറന്ന സമയമായതിനാൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിപ്പോയി. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് വിദ്യാർഥികളെ പുറത്തെടുത്തത്.
രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു. എമിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ തീപിടിത്തിൽ നാലു പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം, അഞ്ചു പേർ മരിച്ചെന്നു ദൃക്സാക്ഷികളിൽ ചിലർ പറഞ്ഞു. നിരവധി പേർക്ക് അതീവ ഗുരുതരമായി പൊള്ളലേറ്റതിനാൽ മരണസംഖ്യ ഉയർന്നേക്കും. അപകടത്തിൽ തൃശ്ശൂർ പൂരത്തിനു തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകൾ നിർമിക്കുന്ന ശാലയിലാണ് തീപിടിത്തവും സ്ഫോടനവും ഉണ്ടായത്.
എത്ര തൊഴിലാളികൾ ജോലിയിലേർപ്പെട്ട് സ്ഥത്തുണ്ടായിരുന്നു എന്നു വ്യക്തമല്ല. അതേസമയം, ഉച്ചയ്ക്ക് ഇവിടേക്ക് നാൽപതോളം പേർക്ക് ഉച്ചക്ഷഭക്ഷണം വാങ്ങിയിരുന്നതായി പറയുന്നു. അതുകൊണ്ട് നാൽപതോളം തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നതായി കരുതുന്നു. പൊലീസും ഫയർ ഫോഴ്സും ആംബുലൻസും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. 24ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനുള്ള വെടിക്കെട്ട് സാമഗ്രികൾ അടക്കമുള്ളവയാണ് ഇവിടെ നിർമിച്ചിരുന്നത്.
തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
സ്ഫോടനത്തിനു കാരണം ഇതാണോ എന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല.
സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററോളം കേട്ടിരുന്നു. പലരും ഭൂകമ്പം ആണെന്നാണ് ആദ്യം തെറ്റിദ്ധരിച്ചത്. പിന്നീടാണ് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനമാണ് എന്ന് മനസിലായത്.
പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മറ്റും മാറ്റിയിട്ടുണ്ട്.
പ്രദേശത്താകെ കനത്ത പുകയും തീയും ഉള്ളതിനാലും വെടിക്കെട്ട് സ്ഫോടക വസ്തുക്കൾ ഇനിയും ഉണ്ടോ എന്നു വ്യക്തമല്ലാത്തതിനാലും രക്ഷാപ്രവർത്തനങ്ങൾ വളരെ ജാഗ്രതയോടെയാണ് നടക്കുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും സ്ഫോടനം ഉണ്ടായതോടെ കൂടുതൽ ജാഗ്രതയിലാണ് രക്ഷാപ്രവർത്തകർ.
പരിക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് സൂചനകൾ. പൊട്ടാത്ത വെടിക്കെട്ട് സാമഗ്രികൾ നിർവര്യമാക്കാതെ രക്ഷാപ്രവർത്തനം എളുപ്പമാകില്ല എന്നും സൂചനയുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും എല്ലാം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിർദേശിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്കി. അഞ്ചുപേരെ ഇതുവരെ 108 ആംബുലന്‍സ് ആശുപത്രിയിലേക്കു മാറ്റി.
Kerala
മലപ്പുറം: വാൽപ്പാറ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. സംഭവസ്ഥലത്ത് എട്ട് പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരാളും മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതോടെ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചു.
ഏഴ് സ്ത്രീകൾക്കും 2 കുട്ടികൾക്കുമാണ് ജീവൻ നഷ്ടമായതെന്നും വ്യക്തമായിട്ടുണ്ട്. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാംഗ് ചേണ്ടി പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്.
വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ് ഫാസിത്തായിരുന്നു. ഡ്രൈവറടക്കം നാല് പേർ ചികിത്സയിലാണ്. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്.
National
ലക്നോ: മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 14 ആയി. കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി തിങ്കളാഴ്ച കണ്ടെത്തിയതോടെയാണ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നത്.
പ്രാദേശികവാസികൾ നൽകിയ വിവരമനുസരിച്ച് സ്വാമി ഘട്ടിൽ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
പിന്നീട് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മോണിക്ക എന്ന സ്ത്രീയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഈ മാസം 10നാണ് യമുന നദിയിൽ ബോട്ട് മറിഞ്ഞത്.
ഞായറാഴ്ച ഡിംപി എന്ന സ്ത്രീയുടെയും റിഷഭ് ശർമ എന്ന പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ശനിയാഴ്ച മണിക് ടണ്ടന്റെ മൃതദേഹം യമുനാ നദിയിൽ നിന്ന് കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഫ്ലഡ് പോലീസ്, ഫയർഫോഴ്സ്, പ്രാദേശിക മുങ്ങൽ വിദഗ്ധർ എന്നിവരടങ്ങുന്ന സംഘങ്ങൾ നദിയെ പല ഭാഗങ്ങളായി തെരിച്ച് തിരച്ചിൽ തുടരുകയാണെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് അമരേഷ് കുമാർ അറിയിച്ചു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 110 ആയി. ഏഴു പേരെ കാണാതായി. മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
12 ദിവസം മുന്‍പാണ് അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും കൊടുങ്കാറ്റും ആരംഭിച്ചത്. രാജ്യത്തെ 34 പ്രവിശ്യകളിൽ ഭൂരിഭാഗത്തും മഴക്കെടുതിമൂലം ജനം വലയുകയാണ്.
24 മണിക്കൂറിനിടെ മാത്രം 11 പേർ മരിച്ചു. ആയിരത്തോളം വീടുകൾ പൂർണമായും നാലായിരത്തിലേറെ വീടുകൾ ഭാഗികമായും തകർന്നു.
International
ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ ലെബനനിലെ മരണസംഖ്യ 486 ആയി. 1,313 പേർക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്.
കഴിഞ്ഞ ദിവസെ തെക്കൻ ലബനനിലെ ജനവാസകേന്ദ്രമായ യഹ്മോർ ഗ്രാമത്തിൽ ഇസ്രയേൽ ‘വൈറ്റ് ഫോസ്ഫറസ്’ ആക്രമണം നടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
പീരങ്കികൾ ഉപയോഗിച്ച് ‘വൈറ്റ് ഫോസ്ഫറസ്’ വഹിക്കുന്ന ഷെല്ലുകളാണ് പ്രയോഗിച്ചത്. ആളുകളെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടത്തിയത്.
യുദ്ധത്തിലെ അതിക്രൂര ചെയ്തിയാണ് ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ചുള്ള ആക്രമണം. ജനവാസമേഖലകളിൽ പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്.
ആർട്ടിലറി ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലുമാണ് ഉപയോഗിക്കുന്നത്. കെട്ടിടങ്ങൾക്കും കൃഷിയിടങ്ങൾക്കും തീപിടിക്കാൻ ഇത് കാരണമാകുന്നു.
അതേസമയം തുടർച്ചയായി പത്താം ദിവസവും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടരുകയാണ് ഇറാൻ. ബഹ്റിനിലെ സിത്റ ഐലൻഡിൽ ഉണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്,ഖത്തർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.
International
ടെഹ്റാൻ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ ഏറ്റവും പുതിയ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ്. ഇറാനിലെ 162 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ നഗരങ്ങളിലെ 510 സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി.
ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായും സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇറാനിൽ ആകെ മരിച്ചവരുടെ എണ്ണം 1045 ആയി. പോരാട്ടം പിശാചിനോട്, ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
എന്നാൽ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ അറിയിച്ചു. ടെഹ്റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.
International
ദുബായ്: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞതായി റെഡ് ക്രസന്റ് റിപ്പോർട്ട്. അതേസമയം, മരണം എഴുന്നൂറു കടന്നെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്. ഇറാനിൽ മാത്രം 555ലേറെ പേർ കൊല്ലപ്പെട്ടതായാണ് റെഡ് ക്രസന്റിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിൽ മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 180 വിദ്യാർഥിനികളും ഉൾപ്പെടുന്നു. യുഎഇ, ഇസ്രയേൽ, ലെബനൻ, ഇറാഖ് തുടങ്ങി മേഖലയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുഎഇയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പാക്, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ പത്തിലേറെ പേരും ലെബനനിൽ 52ലേറെ പേരും കൊല്ലപ്പെട്ടതായാണ് വിവരം. കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തറിൽ 16 പേർക്കു പരിക്കേറ്റു.
ആറു യുഎസ് സൈനികർ
ഇറാന്റെ തിരിച്ചടിയിൽ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും നാല് പേർക്കു ഗുരുതരമായി പരിക്കേറ്റതായും യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഇതിനിടെ, യുഎസിന്റെ വിവിധ രാജ്യങ്ങളിലെ എംബസികളെ ഇറാൻ ലക്ഷ്യമിട്ടതു കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
എംബസികളെ തൊട്ടുകളിച്ചാൽ ഇറാനെ നിലംപരിശാക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേണ്ടി വന്നാൽ കരസേനയെ ഇറക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാഗിക വിമാന സർവീസ്
ഗൾഫ് മേഖലയിൽനിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു നിർത്തിവച്ചിരുന്ന വിമാന സർവീസ് ഭാഗികമായി പുനരാരംഭിച്ചു. നിർദേശങ്ങൾ ലഭിച്ചവർക്കു മാത്രമാണ് യാത്രചെയ്യാൻ അനുവാദം. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനക്കന്പനികൾ അറിയിച്ചിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറു കണക്കിന് ആളുകളാണ് ഗൾഫിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.
International
ടെഹ്റാൻ: ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 115 ആയി. സ്കൂളിന് നേരെയുണ്ടായ ആക്രമണം ക്രൂരമായ പ്രവൃത്തിയാണെന്നും ആക്രമണകാരികൾ നടത്തിയ എണ്ണമറ്റ കുറ്റകൃത്യങ്ങളുടെ രേഖയിലെ മറ്റൊരു കറുത്ത പേജ് ആണെന്നും പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.
ആക്രമണത്തിന്റെ ലക്ഷ്യമായ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ താവളത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ആക്രമണം നടക്കുമ്പോൾ 170 വിദ്യാർഥികളാണ് സ്കൂളിലുണ്ടായിരുന്നത്. ഇസ്രയേൽ-അമേരിക്ക വ്യോമാക്രമണത്തിൽ ഇറാനിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും ആണ് ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചിരിക്കുന്നത്.
മിനാബിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമിച്ചതിന് ശക്തമായ മറുപടി നൽകുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരഗ്ചി അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഇറാനിയൻ നഗരങ്ങളിലെ നിരവധി ലക്ഷ്യങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും തുടർച്ചയായി വ്യോമാക്രമണങ്ങൾ നടത്തിയപ്പോഴാണ് സ്കൂളിന് നേരെയും ബോംബാക്രമണം ഉണ്ടായത്.
International
മാഡ്രിഡ്: സ്പെയിനിൽ പാളം തെറ്റിയ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.
കോർഡോബ പ്രവിശ്യയിലെ അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
International
മാഡ്രിഡ്: സ്പെയിനിൽ പാളം തെറ്റിയ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. കോർഡോബ പ്രവിശ്യയിലെ അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്.
മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ 73 പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
National
ഭോപ്പാൽ: ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
15 പേര് ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. നിലവില്‍ 142 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികള്‍ ചികിത്സയ്ക്ക് എത്തുന്നതും ആളുകള്‍ മരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്‍ഡോറിലെ 85 വാര്‍ഡുകളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. മെഴുകുതിരി മാര്‍ച്ച് ഉള്‍പ്പെടെ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.
National
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഭാഗീരഥിപുര മേഖലയില്‍ കുടിവെള്ളത്തില്‍ ശുചിമുറി മാലിന്യം കലര്ന്നതിനെത്തുടര്ന്നു പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. മലിനജലം ഉള്ളില്‍ച്ചെന്ന് ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ഏകദേശം 150 പേര് ചികിത്സയില്‍ തുടരുകയാണ്.
അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന ഏതാനും പേരുടെ ആരോഗ്യനില ആശങ്കാജനകമാണ്. മാലിന്യം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാക്ടീരിയോളജി വിദഗ്ധർ സംഘത്തിലുണ്ട്. അതേസമയം പ്രശ്നത്തിന്റെ പേരില്‍ രാഷ്ട്രീയനേതാക്കള്‍ പഴിചാരല്‍ തുടരുകയാണ്.
International
ഹോങ്കോംഗ്: വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. 100ലേറെ പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.
200 ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. തീ പൂർണമായി അണച്ചതായി സർക്കാർ അറിയിച്ചു. 2311 അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. രണ്ട് ഡയറക്ടർമാരെയും ഒരു എൻജിനീയറെയും അറസ്റ്റ് ചെയ്തു. 20 വർഷത്തിലേറെ പഴക്കമുള്ള ഫ്ലാറ്റ് നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണു നിഗമനം. എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചതും തീ വേഗം പടരാനിടയാക്കി. എട്ട് ബ്ലോക്കുകളുള്ള കെട്ടിടത്തിൽ 2000 വീടുകളുണ്ട്. 4600 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 32 നില കെട്ടിടത്തിലാണ് തീപടർന്നത്.
International
കൊളംബോ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 66 പേർ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് വിവരം.
25 പേരെ കാണാതാവുകയും ചെയ്തതായി ഔദ്യോഗിക അറിയിപ്പുണ്ട്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി.
വീടുകളുടെ ടെറസിലും മരങ്ങളുടെ മുകളിലും അഭയം തേടിയ പലരെയും വ്യോമസേന ഹെലിക്കോപ്റ്ററുകൾ എത്തി രക്ഷപ്പെടുത്തി. രാജ്യത്ത് രാവിലെ ആറ് മുതൽ ട്രെയിൻ ഗതാതതം നിർത്തിവച്ചിരിക്കുകയാണ്.
ലങ്കൻ നാവികസേനയുടെ ക്ഷണപ്രകാരം ബുധനാഴ്ച കൊളംബോ തീരത്തെത്തിയിരുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിന്റെ ഭാഗമായി. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.
ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ചെന്നൈയിലെ മൂന്ന് ജലസംഭരണികളിൽ നിന്ന് സെക്കൻഡിൽ 200 ഘടയടി വീതം വെള്ളം തുറന്നുവിടുന്നുണ്ട്.
International
മനില: കൽമയ്ഗി കൊടുങ്കാറ്റ് ദുരിതം വിതച്ച ഫിലിപ്പീൻസിൽ മരണം 85 ആയി. രക്ഷാപ്രവർത്തനത്തിനു വിന്യസിക്കപ്പെട്ട ഹെലികോപ്റ്റർ തകർന്നു മരിച്ച ആറു സൈനികരും ഇതിൽ ഉൾപ്പെടുന്നു. 75 പേരെ കാണാതായിട്ടുമുണ്ട്. നാലു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു.
സെബു ദ്വീപിൽ വൻ നാശനഷ്ടമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 49 മരണങ്ങളും സെബുവിലാണ്. ദ്വീപിലെ പട്ടണങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ അടിഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കൊടുങ്കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും ഇപ്പോഴും അപകടകാരിയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ മുന്നറിയിപ്പു നല്കി.
International
വെസ്റ്റ് ബാങ്ക്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ മരിച്ചു. ഹമാസ് സമാധാനക്കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസയിൽ കനത്ത തിരിച്ചടി നൽകാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തിന് തൊട്ടുപിന്നാലെ സൈന്യം ആക്രമണം ആരംഭിക്കുകയായിരുന്നു.
അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന് അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു. ഹമാസ് ഇസ്രയേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിക്ക് പ്രധാനമന്ത്രി നെതന്യാഹു നിർദേശം നൽകിയത്. ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെ ഇന്ന് കൈമാറാനിരുന്ന ബന്ദിയുടെ മൃതദേഹം വിട്ടുനൽകുന്നത് ഹമാസ് നീട്ടിവച്ചു.
ഇസ്രയേൽ സേന സ്കൂളുകളും വീടുകളും ആക്രമിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ സൈനികർക്ക് നേരെ വെടിയുതിർത്തെന്ന ആരോപണം ഹമാസ് നിഷേധിച്ചു. വെടിനിർത്തലിൽ ഹമാസ് ഉറച്ചുനിൽക്കുന്നുവെന്നും പ്രതികരിച്ചു.
വെടിനിർത്തൽ നിലവിൽ വന്ന് 20 ദിവസത്തിന് ശേഷം ഗാസയിലെയും പശ്ചിമേഷ്യയിലെയും സമാധാനാന്തരീക്ഷം വീണ്ടും തകരുകയാണ്. എന്നാൽ വെടിനിർത്തലിന് നിലവിലെ സംഭവങ്ങൾ ഭീഷണിയല്ലെന്നും തങ്ങളുടെ സൈനികരെ ലക്ഷ്യം വച്ചാൽ ഇസ്രയേൽ തിരിച്ചടിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. വൈദ്യുതി ലൈൻ ബസിന് മുകളിൽ പൊട്ടിവീണതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.
നേരത്തെ രണ്ട് പേർ മരിച്ചിരുന്നു. നസീം (50) എന്നായാളും മകൾ സഹിനം (20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണം സംഖ്യ മൂന്നായത്.
നാല് പേർ കൂടി ഗുരുതരാസ്ഥയിൽ ചികിത്സയിലാണ്. ഇവരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേർ ഷാഹ്പുര സബ്-ഡിസ്ട്രിക്ട് ആശുപത്രിയിൽ ചികിത്സയിലാണ്.
11,000 കിലോ വോൾട്ട് വൈദ്യുതി കടന്നുപോയിരുന്ന ലൈനാണ് ബസിന് മുകളിലേക്ക് പൊട്ടി വീണത്. തുടർന്ന് ബസ് കത്തിയമരുകയായിരുന്നു. ബസിൽ 15 എൽപിജി സിലിണ്ടറുകൾ ഉണ്ടായിരുന്നുവെന്നും അതിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചതായും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് ടോഡിയിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലിക്ക് എത്തിയ പത്ത് തൊഴിലാളികളും ബസിലുണ്ടായിരുന്നു.
ബസിന് മുകളിൽ അമിത ഉയരത്തിൽ ലഗേജുകൾ ഉണ്ടായിരുന്നുവെന്നും ഇത് തട്ടിയതാണ് വൈദ്യുതി ലൈൻ പൊട്ടാൻ കാരണമായതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു.
അതേസമയം, വൈദ്യുതിലൈൻ തകരാറിലായിരുന്നുവെന്നും ഇത് പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗ്രാമവാസികൾ ആരോപിച്ചു. അപകടസമയം 25ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് സൂചന.
International
ധാക്ക: ബംഗ്ലാദേശി വ്യോമസേനയുടെ പരിശീലനവിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നുവീണു മരിച്ചവരുടെ എണ്ണം 31 ആയി. ഇവരിൽ 25 പേർ കുട്ടികളാണ്. പരിക്കേറ്റ 165 പേർ ചികിത്സയിലാണ്. തലസ്ഥാനമായ ധാക്കയിലെ ഉത്തര പ്രദേശത്ത് മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളജിലായിരുന്നു ദുരന്തം.
അപകടത്തിൽപ്പെട്ട വിമാനം ചൈനീസ് നിർമിതമാണ്. 16 വിമാനങ്ങൾക്കാണ് ചൈനയുമായി ബംഗ്ലാദേശ് കരാറുണ്ടാക്കിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ബംഗ്ലാദേശ് എയർ ഫോഴ്സ് ഉന്നതതല സമിതി രൂപവത്കരിച്ചു.
ക്ലാസ് നടക്കുന്ന സമയത്ത് സ്കൂളിലെ രണ്ടുനിലക്കെട്ടിടത്തിൽ വിമാനം പതിക്കുകയായിരുന്നു. മരിച്ചവരിൽ പൈലറ്റും ഉൾപ്പെടുന്നു.
ഇന്നലെ ബംഗ്ലാദേശിൽ ദുഃഖാചരണം നടത്തി.
International
ടെഹ്റാൻ: കഴിഞ്ഞ മാസം ഇറാന് മേൽ ഇസ്രയേൽ നടത്തി ആക്രമണങ്ങളിൽ നൂറ് ഇറേനിയൻ കായിക താരങ്ങൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാൻ സ്പോർട്സ് ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ഷെർവിൻ അസ്ബാഖിയനെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലപ്പെട്ടവരുടെ മൊത്തം സംഖ്യ 1,062 ആണെന്നും പരിക്കേറ്റവർ 5,800 പേരുണ്ടെന്നും കഴിഞ്ഞയാഴ്ച ഇറാനിലെ മാർട്ടർ ആൻഡ് വെറ്ററൻസ് അഫയേഴ്സ് ഫൗണ്ടേഷൻ പറഞ്ഞിരുന്നു.
രഹസ്യമായി ആണവായുധ നിർമാണവുമായി ഇറാൻ മുന്നോട്ടുപോകുകയാണെന്ന് ആരോപിച്ച് ജൂൺ 13നാണ് ഇസ്രയേൽ രാജ്യത്തിനു മേൽ സൈനിക നടപടി തുടങ്ങിയത്. നിരവധി സൈനിക കമാൻഡർമാരും ആണവശാസ്ത്രജ്ഞന്മാരും കൊല്ലപ്പെട്ടിരുന്നു.
ഇരുരാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചതോടെ ജൂൺ 24ന് പന്ത്രണ്ട് ദിവസം നീണ്ട സംഘർഷം അവസാനിക്കുകയായിരുന്നു.
NRI
ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 109 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ക്യാംപ് മിസ്റ്റിക് എന്ന വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്. അതേസമയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും.
നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിട്ടുണ്ട്. കനത്ത മഴയിൽ ഗ്വാദലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 56 മുതിർന്നവരും 28 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
ഇവരിൽ 32 പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ക്യാമ്പിന്റെ സഹഉടമയും ഡയറക്ടറുമായ റിച്ചാർഡ് ഈസ്റ്റ് ലാൻഡ് (70) കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്നു ഓസ്റ്റിൻ അമേരിക്കൻ സ്റ്റേറ്റ്സ്മാൻ പത്രം റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് കൂടുതൽ മഴയും മിന്നൽപ്രളയവുമുണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ വെതർ സർവീസ് അറിയിച്ചിട്ടുണ്ട്.
NRI
ടെക്സസ്: പ്രളയത്തിൽ മരണസംഖ്യ നൂറ് കടന്നു. 104 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഗ്വാദലൂപ്പെ നദീതീരത്തുള്ള കെർ കൗണ്ടിയിൽ 84പേർ മരിച്ചു.
എഴുനൂറോളം പെൺകുട്ടികൾ വേനൽക്കാല ക്യാന്പിൽ പങ്കെടുത്തത് ഇവിടെയായിരുന്നു. കാണാതായ 24പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ട്രാവിസ് കൗണ്ടി, ബേണറ്റ് കൗണ്ടി, വില്യംസൺ കൗണ്ടി, കെണ്ടാൽ കൗണ്ടി, ടോം ഗ്രീൻ കൗണ്ടി എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ടെക്സസ് അധികൃതർ നൽകിയ സൂചന.
മരണപ്പെട്ടവരിൽ ഒട്ടേറെ പെൺകുട്ടികൾ ഉൾപ്പെടുന്നു. കാണാതായവരിലും പെൺകുട്ടികളുണ്ട്. എല്ലാവരെയും കണ്ടെത്തിയ ശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂ എന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ആവർത്തിച്ചു.
അതേസമയം, ടെക്സസിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
NRI
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. മൂന്നു ദിവസമായി തുടരുന്ന രക്ഷാപ്രവർത്തനത്തിൽ കെർ കൗണ്ടിയിൽ ഗ്വാദലൂപ്പെ നദീതീരത്തു നടന്നുവന്ന ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
ക്യാന്പിൽ പങ്കെടുത്ത പതിനൊന്ന് പെൺകുട്ടികളടക്കം ഒട്ടേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. എല്ലാവരെയും കണ്ടെത്തിയശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂവെന്നാണ് ടെക്സസ് സംസ്ഥാന സർക്കാർ അറിയിച്ചത്.
ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികൾക്കുവേണ്ടി കെർ കൗണ്ടിയിൽ ഗ്വാദലൂപ്പെ നദീതീരത്ത് നടക്കുന്ന മിസ്റ്റിക് വേനൽക്കാല ക്യാന്പിലെ കുട്ടികളെയാണു കാണാതായത്. 1926 മുതൽ എല്ലാ വർഷവും നടന്നുവരുന്ന വേനൽക്കാല ക്യാന്പാണിത്.
എട്ടു വയസ് മുതലുള്ള എഴുനൂ റോളം പെൺകുട്ടികളാണ് ഇക്കുറി ക്യാന്പിൽ പങ്കെടുത്തത്. മിന്നൽപ്രളയത്തിൽ ആറടിയിലേറെ ഉയരത്തിൽ വെള്ളം കയറിയതോടെ നദീതീരത്ത് ഇവർക്കു താമസിക്കാൻ സജ്ജമാക്കിയ കാബിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി.
വെള്ളിയാഴ്ച പുലർച്ചെ ഗ്വാദലൂപ്പെ നദീതീരത്തുണ്ടായ കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ഒരു മണിക്കൂറിനുള്ളിൽ 38 സെന്റിമീറ്റർ മഴ പെയ്തപ്പോൾ നദിയിലെ ജലനിരപ്പ് ഒന്‍പത് മീറ്ററായി ഉയർന്നു. 850 പേരെ രക്ഷപ്പെടുത്തിയതായാണ് അധികൃതർ അറിയിച്ചത്.
അമേരിക്കൻ സ്വാതന്ത്ര്യദിനമായിരുന്ന വെള്ളിയാഴ്ച നദീതീരത്തു വിവിധ ഭാഗങ്ങളിലായി ക്യാന്പ് ചെയ്തിരുന്ന മറ്റേനകം പേരും ദുരന്തത്തിനിരയായി എന്നാണ് അനുമാനം. എത്രപേരെ കാണാതായി എന്നതിൽ ടെക്സസ് സംസ്ഥാന സർക്കാരിനു ക്യത്യമായ കണക്കില്ല.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പേർ നദീതീരത്ത് എത്തിയിരുന്നുവെന്നും ഇവരിൽ പലരെയും കാണാതായിട്ടുണ്ടെന്നും എത്തിയ ആളുകളുടെ പേരുവിവരം ലഭ്യമല്ലെന്നും ടക്സസ് ലഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു.
700 പെൺകുട്ടികളാണ് ക്യാന്പിൽ പങ്കെടുത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരച്ചെത്തിയ വെള്ളത്തിൽനിന്നു രക്ഷ തേടി നിരവധി പേർ മരങ്ങളിലും മറ്റും കയറി. ഇവരെ പിന്നീട് രക്ഷാപ്രവർത്തകരെത്തി ഹെലികോപ്റ്റർ മുഖേന രക്ഷപ്പെടുത്തി.
കെർ കൗണ്ടിക്കു പുറമേ ഗ്വാദലൂപ്പെ നദിയൊഴുകുന്ന ട്രാവിസ് കൗണ്ടി, കെൻഡാൽ കൗണ്ടി എന്നിവിടങ്ങളിലും മരണങ്ങളും ആളുകളെ കാണാതായതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്യാന്പ് മിസ്റ്റിക്കിൽനിന്ന് 40 മൈൽ അകലെ ഗ്വാദലൂപ്പെ നദീതീരത്തുള്ള കംഫർട്ട് ടൗൺ പ്രളയജലത്തിനൊപ്പമെത്തിയ കൂറ്റൻ മരങ്ങളും കല്ലുകളും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. പ്രദേശത്തെ നിരവധി റോഡുകൾ തകർന്ന് ഗതാഗതം താറുമാറാകുകയും ചെയ്തു. പ്രളയത്തിൽ നിരവധി വാഹനങ്ങളാണ് ഒഴുകിപ്പോയത്.
14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. മരങ്ങളും ചെളിയും കല്ലുകളും അടിഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്. ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
പ്രളയത്തെ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരിന് ഫെഡറൽ സഹായം നൽകണമെന്ന് പ്രസിഡന്റ് ട്രംപിനോട് അഭ്യർഥിച്ചതായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. അഭ്യർഥന ട്രംപ് അംഗീകരിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞത്.